ജീവിതത്തില്‍ നിന്നൊരു ഏട്‌

Thursday, September 28, 2006

മനസ്സാക്ഷിയുടെ നിര്‍വൃതി

അയാല്‍ അദ്ധ്യാപകജീവിതം തുടങ്ങിയിട്ട്‌ 8 കൊല്ല്ലമാകുന്നു. ഇല്ലായ്മയുടെ കയങ്ങളില്‍നിന്നും ബുദ്ധിമുട്ടുകളുടെ കുത്തൊഴുക്കുകളില്‍ നിന്നും നീന്തിക്കയറിയതിനാല്‍ മനസ്സും ശരീരവും ശക്തം.

സ്കൂളുകഴിഞ്ഞാല്‍ തന്റെ നാട്ടിന്‍പുറത്തെ വായനശാലയിലും അല്‍പം രാഷ്ട്രീയത്തിലുമായി പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു.

ഈശ്വരവിശ്വാസവും ആരാധനയുമെല്ലാം പ്രാവര്‍ത്തികമാക്കേണ്ടത്‌ ആരാധനാലയങ്ങളില്‍ കയറിയിറങ്ങുന്നതിലല്ല, മറിച്ച്‌ കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പുകയും അവര്‍ക്ക്‌ വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലാണെന്ന തിരിച്ചറിയലാണ്‌ അയാളെ മുന്നോട്ട്‌ നയിച്ചത്‌... അതു തന്നെയാണ്‌ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക്‌ വഴികാട്ടിയതും..

തനിക്കു വേണ്ടിമാത്രം ജീവിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നില്ലെങ്കില്‍ മനുഷ്യജന്മം നിഷ്ഫലം എന്നതായിരുന്നു അയാളുടെ ചിന്ത.

വലിയ കുടുംബത്തിലെ ഏറ്റവും ഇളയമകനാണെങ്കിലും, ജോലിയും കഴിവുമുള്ള മൂന്ന് ചേട്ടന്മാര്‍ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ കാര്യങ്ങളിലും ഇളയ അനിയത്തിയുടെ കാര്യങ്ങളിലും അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. സ്വന്തമായി ഒരു സമ്പാദ്യം എന്നത്‌ ഒരിക്കല്‍ പോലും മനസ്സില്‍ കടന്നുവന്നിട്ടില്ലായിരുന്നു.

അനിയത്തി പഠിക്കുന്ന കാലം.... അയാള്‍ക്കറിയാം അവള്‍ക്ക്‌ പല കാര്യങ്ങള്‍ക്കും പണം വേണമെന്ന്.... ഇടയ്ക്കിടയ്ക്ക്‌ ചോദിക്കാന്‍ അവള്‍ക്ക്‌ മടിയാണെന്നയാള്‍ക്ക്‌ മനസ്സിലായി.

'എന്റെ പോക്കറ്റില്‍ കാശ്‌ കാണും... ഇനി മുതല്‍ നീ എന്നോട്‌ ചോദിക്കാന്‍ നിക്കണ്ട.... ആവശ്യമുള്ളത്‌ എടുക്കുക, എന്നിട്ട്‌ അതിന്റെ കണക്ക്‌ ഒരു കടലാസ്സില്‍ എഴുതി ഇട്ടിരുന്നാല്‍ മതി'
അയാള്‍ നിര്‍ദ്ദേശിച്ച പോംവഴി.

ഇല്ലായ്മയുടെ തീവ്രത അനുഭവിച്ച അവള്‍ പണം ദുരുപയോഗം ചെയ്യില്ലെന്നയാള്‍ക്കറിയാമായിരുന്നു.

അതിനിടയ്ക്ക്‌ അമ്മയ്ക്ക്‌ കാന്‍സര്‍ രോഗം ബാധിച്ചു. അമ്മയെ ചികില്‍സിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മക്കളുടെ ഉയര്‍ച്ചകളോ സുഖങ്ങളോ അനുഭവിക്കാന്‍ നില്‍ക്കാതെ അമ്മ ജീവിതത്തോട്‌ യാത്രപറഞ്ഞു.

അയാള്‍ക്ക്‌ വയസ്സ്‌ 32 ആയി. വിവാഹപ്രായം കഴിയുന്നു. കല്ല്യാണ ആലോചനകള്‍ നടത്താന്‍, അതിന്‌ മുന്നിട്ടിറങ്ങാന്‍ ആരും അത്ര ശ്രമിച്ചിരുന്നില്ല...

ഒടുവില്‍ വിവാഹം... ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി.... അദ്ധ്യാപനം തന്നെ തൊഴിലായി സ്വീകരിച്ചവള്‍....

അവരുടെ വീടുകള്‍ തമ്മില്‍ 8 കിലോമീറ്റര്‍ ദൂരം മാത്രം... അയാളുടെ സ്കൂളില്‍ പോകാന്‍ അയാളുടെ വീട്ടില്‍നിന്ന് തന്നെ സൗകര്യം.... മാത്രമല്ല, ഭാര്യവീട്ടില്‍ സ്ഥിരമായി താമസിക്കുന്നതിനോട്‌ തീരെ യോജിപ്പില്ലാത്ത മനസ്സ്‌, പലപ്പോഴും പല സുഹൃത്തുക്കളുമായി ഇതിനെപ്പറ്റി സംസാരിക്കുകയും താനൊരിക്കലും സ്ഥിരമായി ഭാര്യവീട്ടില്‍ താമസിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് തീര്‍ത്ത്‌ പറയുകയും ചെയ്തിട്ടുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കകം അയാളുടെ സമ്പാദ്യം മനസ്സിലെ നന്മയും ആരെയും സഹായിക്കുന്ന മനസ്സും മാത്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഇനിയെങ്കിലും ഭാവിയെക്കരുതി അല്‍പം മറ്റ്‌ സമ്പാദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും അതിന്റെ ചുക്കാന്‍ പിടിക്കാനും അവള്‍ മുന്നിട്ടിറങ്ങി.

ദിവസങ്ങള്‍ കടന്നു പോയി. അയാള്‍ തന്റെ നാട്ടിന്‍പുറത്ത്‌ തന്നെ സ്ഥിരതാമസമാക്കാനുള്ള രീതിയില്‍ കാര്യങ്ങള്‍ മനസ്സില്‍കണ്ട്‌ വീട്‌ പണിയാനോ വാടകയ്ക്ക്‌ എടുക്കാനോ ഉള്ള ആലോചന തുടങ്ങിയിരുന്നു.

കോടതിയില്‍ ഗുമസ്തനായിരുന്ന ഭാര്യയുടെ അച്ഛന്‍ ഭക്ഷണത്തിനും മദ്യപാനത്തിനുമായി പണം ചെലവാക്കിയിരുന്നതല്ലാതെ കാര്യമായ സമ്പാദ്യമൊന്നും വേറെ ഉണ്ടായിരുന്നില്ല. ഭാര്യയുടെ വരുമാനം ആ കുടുംബത്തിന്‌ ഒരു താങ്ങായിരുന്നു.അനിയന്‍ കോളേജില്‍ പഠിക്കുന്നു....ചേട്ടന്‍ വിദേശത്തായിരുന്നു. കുറച്ചു നാളുകള്‍ മുന്‍പ്‌ മടങ്ങി വന്നിട്ട്‌ വീണ്ടും വിസ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലം.... കാര്യമായ വരുമാനം വേറെയൊന്നുമില്ല.

ഒരിക്കല്‍ ഭാര്യയുടെ അച്ഛനും അമ്മയും അയാളോട്‌ ഇതേക്കുറിച്ച്‌ സംസാരിച്ചു. അയാളും ഭാര്യയും അവരുടെ കൂടി അവിടെ താമസിക്കാനായി അഭ്യര്‍ത്ഥിച്ചു... കാരണം... അവര്‍ വേറെ താമസിച്ചുതുടങ്ങിയാല്‍ അവളുടെ വരുമാനം കുടുംബത്തിലേക്ക്‌ ചിലവാക്കാനായി ആവശ്യപ്പെടാനുള്ള ബുദ്ധിമുട്ട്‌... അനിയന്റെ പഠനം മുടങ്ങിയേക്കും.... കൂടാതെ അവള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ ജോലിക്ക്‌ പോകാനും സൗകര്യം....

ആരും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്‌ സഹിക്കാനാകാത്ത അയാളുടെ മനസ്സ്‌ അങ്ങനെ ഭാര്യവീട്ടില്‍ താമസിക്കാന്‍ അയാളെ നിര്‍ബദ്ധിച്ചു.... അദ്ധ്യാപകനായ തന്റെ ദുരഭിമാനം മൂലം ഒരാളുടെ പഠനം മുടങ്ങരുത്‌ എന്നയാള്‍ക്ക്‌ നിര്‍ബദ്ധമുണ്ടായിരുന്നു.... അതായിരുന്നു അന്ന് ഭാര്യവീട്ടില്‍ തങ്ങുന്നതിന്‌ അയാളെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകം.....

തന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പഴികള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി പറയാതെ, വിശദീകരിക്കാതെ തന്റെ മനസ്സാക്ഷിയുടെ നിര്‍വൃതിയുടെ മന്ദഹാസം മാത്രം അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു.

7 Comments:

  • തന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പഴികള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി പറയാതെ വിശദീകരിക്കാതെ, തന്റെ മനസ്സാക്ഷിയുടെ നിര്‍വൃതിയുടെ മന്ദഹാസം മാത്രം അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു.

    By Blogger സൂര്യോദയം, at 11:19 PM  

  • ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വളരെ പ്രയാസമാണ്. ഒരിക്കലെങ്കിലും തിരിച്ചറിയും എന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോവുക. അത്രയേ പറ്റൂ.

    മനസ്സാക്ഷിയുടെ നിര്‍വൃതി നന്നായി.

    By Blogger സു | Su, at 11:28 PM  

  • സണ്‍ റൈസേ,
    ഈ മാതിരി ആളുകള്‍ അന്യം നിന്നുപോയഡോ!
    ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ചാലക്കുടി ഭാഷയില്‍ വിഢ്യാം പറമ്പന്‍ എന്നല്ലേ വിളിക്കുക?

    By Blogger K.V Manikantan, at 4:04 AM  

  • മനസാ‍ക്ഷിക്ക് കീഴ്വഴങ്ങി ജീവിച്ചാലെ മനുഷ്യനാവൂ. അതല്‍പ്പം പാടുള്ള കാര്യവുമാണ്. ഭവ്തീകനേട്ടങ്ങള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ആത്മീയോല്ലാസം ഉള്ളിന്‍റെയുള്ളില്‍ വറ്റാതെ നിറഞ്ഞുകൊണ്ടിരിക്കും. അതല്ലേ വേണ്ട്ത്?

    By Anonymous Anonymous, at 7:42 AM  

  • എനിക്കിയാളെ ‘വിഢ്യാം പറമ്പന്‍’ എന്നല്ല വിളിക്കാന്‍ തോന്നുന്നത്.നല്ല മനുഷ്യന്‍ എന്നാ. :)മറ്റുള്ളവരെ മനസ്സിലാക്കി അവര്‍ക്കു വേണ്ടി ജീവിക്കാന്‍ നല്ല ത്യാഗമനഃസ്ഥിതി വേണം.

    By Blogger ബിന്ദു, at 10:52 AM  

  • തന്റെ മനസ്സാക്ഷിയുടെ നിര്‍വൃതിയുടെ മന്ദഹാസം മാത്രം അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു.
    സൂര്യോദയം,
    ഒന്നു പറഞ്ഞോട്ടെ,
    ആരും അയാളെ മനസ്സിലാക്കാന്‍ പോകുന്നില്ല.
    അനുഭവം.
    ബിന്ദു പറയാന്‍ അറച്ച “വിഢ്യാം പറമ്പന്‍’ അതു ഞാന്‍ അറയ്ക്കാതെ പറയാന്‍ ശ്രമിക്കുന്നു.

    By Blogger വേണു venu, at 12:10 PM  

  • ഇത്‌ ഒരു 30 വര്‍ഷം പഴക്കമുള്ളകാലത്തെയാണ്‌....

    ഈ കാലത്ത്‌ അത്തരം മനസ്സുകള്‍ അന്ന്യം നിന്ന് പോയിട്ടുണ്ടാകാം... എങ്കിലും മനസ്സാക്ഷിയുടെ ആ നിര്‍വ്വൃതി ഉണ്ടെങ്കില്‍ ഒരിക്കലും ഉറക്കമില്ലാതെ വരില്ല... :-)

    By Blogger സൂര്യോദയം, at 9:06 PM  

Post a Comment

<< Home